സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്ന് വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണം.
പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്ചേഞ്ചുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തതാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്.
സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് വർധിച്ചതോടെ എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ റെക്കോർഡ് വർധനവിന് പ്രധാന കാരണം.



