Wed, 29 July 2026
Sports

പഴയ കടം തീർക്കാൻ ആൻസലോട്ടിയും കാനറികളും; നോക്കൗട്ടിൽ ബ്രസീലിന് മുന്നിൽ ജപ്പാൻ്റെ ചുവരുകൾ!

Newtalks Desk

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിന്റെ ആദ്യ നോക്കൗട്ട് റൗണ്ടിൽ (റൗണ്ട് ഓഫ് 32) കരുത്തരായ ബ്രസീലിന് എതിരാളികളായി ഏഷ്യൻ വമ്പന്മാരായ ജപ്പാൻ. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയെങ്കിലും, പിന്നീട് ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവരെ 3-0 എന്ന സ്കോറിന് തകർത്ത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ബ്രസീൽ വരുന്നത്. എന്നാൽ, നോക്കൗട്ട് ഘട്ടത്തിൽ ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടിയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണമാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ 3-2 ന് അട്ടിമറിച്ച ചരിത്രവുമായാണ് ഹാജിമെ മൊറിയാസുവിന്റെ കീഴിലുള്ള ജപ്പാൻ വരുന്നത്. ജൂൺ 29-ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക.

​ബ്രസീൽ ക്യാമ്പിൽ പരിക്കേറ്റ റാഫിഞ്ഞയ്ക്ക് പകരം ടീമിലെത്തിയ പത്തൊൻപതുകാരൻ വിംഗർ റായൻ മികച്ച ഫോമിലാണ്. സ്കോട്ട്ലൻഡിനെതിരെയുള്ള മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന് ഗോൾ നേടാൻ വഴിയൊരുക്കിയതോടെ, 1958-ൽ പെലെയ്ക്ക് ശേഷം ലോകകപ്പിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമെന്ന റെക്കോർഡ് റായൻ സ്വന്തമാക്കിയിരുന്നു. സൂപ്പർ താരം നെയ്മർ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയതും ആൻസലോട്ടിക്ക് ആശ്വാസം നൽകുന്നുണ്ട്. മുന്നേറ്റ നിരയിലെ കളിക്കാർ പോലും പ്രതിരോധത്തിൽ പങ്കാളികളാകണമെന്ന ആൻസലോട്ടിയുടെ കർശന തന്ത്രങ്ങളിലാണ് ബ്രസീൽ നിലവിൽ പരിശീലനം നടത്തുന്നത്.

മറുഭാഗത്ത്, നെതർലൻഡ്‌സ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ ശക്തികളോട് സമനില പിടിച്ച് ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലെത്തിയത്. സാങ്കേതിക തികവോടെയും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലൂടെയും കളം നിറയുന്ന ജപ്പാനെ ആൻസലോട്ടി ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിന് പലിശയോടുകൂടി വീട്ടാൻ ബ്രസീൽ ഇറങ്ങുമ്പോൾ, ചരിത്രം ആവർത്തിക്കാനുറച്ചാവും ജപ്പാൻ തന്ത്രങ്ങൾ മെനയുന്നത്.


Leave a Reply

Your email address will not be published. Required fields are marked *