Tue, 28 July 2026
IndiaPolitics

ബർത്ത്‌ഡേ കേക്കിന് പകരം തെരുവ് പോരാട്ടം! പൊലീസിനെ വെട്ടിച്ച് രാഹുലിന്റെ മിന്നൽ ഓപ്പറേഷൻ; പ്രധാനമന്ത്രിയുടെ പടിവാതിൽക്കൽ വൻ പ്രതിഷേധം

Newtalks Desk

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പിലും പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് ബലപ്രയോഗത്തിലും പ്രതിഷേധിച്ച്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം പിറന്നാൾ സൽക്കാരം മറയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ സമാനതകളില്ലാത്ത അപ്രതീക്ഷിത പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം. സുരക്ഷാ ഏജൻസികളെയും മാധ്യമങ്ങളെയും പൂർണ്ണമായും അമ്പരപ്പിച്ചുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന 7 ലോക് കല്യാൺ മാർഗിലേക്ക് മിന്നൽ ഉപരോധ സമരം നടത്തിയത്.

​നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാകാത്തതിലും, ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിന്റെ പാർലമെന്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം. രാജ്യത്തെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് വരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി എത്തിയത് ഡൽഹി പോലീസിനെയും കേന്ദ്ര സുരക്ഷാ സേനയെയും പൂർണ്ണമായും പ്രതിരോധത്തിലാക്കി.

​അതിരഹസ്യമായി ആസൂത്രണം ചെയ്ത രീതിയിലാണ് കോൺഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർച്ചയായി രണ്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനെ തുടർന്ന്, ഉച്ചയ്ക്ക് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ വിവരം പോലീസിന് ചോർന്നുകിട്ടിയതോടെ പ്ലാൻ മാറ്റാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ അദ്ദേഹത്തിന്റെ 84-ാം പിറന്നാൾ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എം.പിമാരും ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒത്തുകൂടിയത്. സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്ന് കരുതിയ സുരക്ഷാ ജീവനക്കാർക്ക് കോൺഗ്രസിന്റെ യഥാർത്ഥ നീക്കത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

​ഇവിടെ നിന്ന് കേവലം 2.3 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഖാർഗെയുടെ വീട്ടുപടിക്കൽ നിന്ന് നേതാക്കൾ ഒന്നിച്ച് വാഹനങ്ങളിൽ പുറപ്പെടുകയായിരുന്നു. പോലീസിന്റെ സുരക്ഷാ വേലിക്കെട്ടുകൾ വെട്ടിച്ച് 7 ലോക് കല്യാൺ മാർഗിന്റെ കവാടത്തിന് തൊട്ടടുത്ത് എത്തിയ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടിയന്തരമായി രാജിവെക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ സാഹചര്യം ശാന്തമാക്കാൻ പി.എം.ഒ സഹമന്ത്രി ജിതേന്ദ്ര സിംഗിനെ സർക്കാർ നിയോഗിച്ചെങ്കിലും റോഡിൽ കുത്തിയിരുന്ന രാഹുൽ ഗാന്ധി പിന്മാറാൻ തയ്യാറായില്ല. വിദ്യാർത്ഥികളുടെ ഭാവിവച്ച് പന്താടുന്ന സർക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളിൽ കോൺഗ്രസ് ശക്തമായി ഒപ്പമുണ്ടെന്ന കൃത്യമായ സന്ദേശം നൽകാൻ ഈ അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിക്ക് സാധിച്ചെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


Leave a Reply

Your email address will not be published. Required fields are marked *