Wed, 29 July 2026
Kerala

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും മഴ, ഒരു വീടും പള്ളിയും തകർന്നു

Newtalks Desk

മേപ്പാടി: വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.

മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *