അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞു ഒപ്പിട്ട ആളാണ് ഉമർ ഫൈസി, വിമർശനവുമായി കെ പി നൗഷാദലി
മലപ്പുറം: സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസിക്കെതിരെ കോൺഗ്രസ് നേതാവ് കെ.പി നൗഷാദലി എംഎൽഎ. വഖഫ് ബോർഡ് വിഷയത്തിൽ ഉമർ ഫൈസി കളവ് പറയുകയാണ്. അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞു ഒപ്പിട്ട ആളാണ് ഉമർ ഫൈസിയെന്ന് നൗഷദലി പറഞ്ഞു. സർക്കാറിനെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നത പണ്ഡിതൻ പരസ്യമായ കളവ് പറയുന്നതിൽ ശ്രദ്ധിക്കണം. പണ്ഡിതരെ വേദിയിൽ കൊണ്ട് വന്ന് കളവ് പറയിപ്പിക്കുകയാണ് സിപിഎം ചെയ്തതെന്നും നൗഷാദലി പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്.
‘വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന വിഷയത്തിൽ സർക്കാരിനെതിരെ ഉമർ ഫൈസി
‘വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന വിഷയത്തിൽ സർക്കാരിനെതിരെ സി പി എം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പങ്കെടുത്തത് ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ ബി ജെ പി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയ ഉമർ ഫൈസി, സർക്കാരിനെതിരെ വിമർശനം അഴിച്ചുവിട്ടു. ലീഗ് മന്ത്രിയുള്ള വകുപ്പിലാണ് ഈ സ്ഥിതിയെന്നടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംസയും ഉമർ ഫൈസിയും ചേർന്നുള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ ആർ എസ് എസിനോട് കൂട്ടുകൂടാൻ യു ഡി എഫിന് ഒരു മടിയുമില്ലെന്നും ഉമർ ഫൈസി തുറന്നടിച്ചു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ചേർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുണ്ടെന്നും അതിൽ ആളുകൾ തൂഫാനാകുകയാണെന്നും സമസ്ത സെക്രട്ടറി പരിഹസിച്ചു. സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പങ്ങളും ആശങ്കകളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതവരെ എങ്ങോട്ടാണ് നയിക്കുക എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും യു ഡി എഫിന്റെയും നിലപാടുകൾക്കെതിരെ സി പി എം സംഘടിപ്പിച്ച പരിപാടിയിലെ സമസ്ത സെക്രട്ടറിയുടെ സാന്നിധ്യം വഖഫ് വിഷയത്തിലടക്കമുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തൽ.



