ബിജെപി കൗണ്‍സിലറുടെ അവധി അപേക്ഷയില്‍ അനുകൂല നടപടിയെടുത്ത സംഭവത്തില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര കെ. അരുണിമയെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല നടപടിയെടുത്ത സംഭവത്തില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര കെ. അരുണിമയെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിയുടെ നിര്‍ദേശം മറികടന്ന് ബിജെപി കൗണ്‍സിലര്‍ക്ക് അനുകൂല നിലപാടെടുത്തതിലാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. സുഗതനുമായി ബന്ധപ്പെട്ട ഫയലില്‍ അണ്ടര്‍ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങള്‍ വരുത്തിയെന്ന് പൊതുഭരണ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
സുഗതന് കൗണ്‍സിലില്‍ ഹാജരാകുന്നതില്‍ ആറ് മാസത്തേക്ക് അവധി നല്‍കിയതായി കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. രണ്ട് കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍മാരുള്‍പ്പെടെ 51പേരുടെ പിന്തുണയിലാണ് അപേക്ഷ പാസായത്. പൗണ്ട് കടവ് വാര്‍ഡിലെ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സുധീഷ് അടക്കം 51 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ലഭിച്ചു. കാസ്റ്റിങ് വോട്ടുമായി മേയറും പിന്തുണച്ചു. 51 പേര്‍ അംഗീകരിച്ചെന്ന് മേയര്‍ അറിയിച്ചിരുന്നു.
അവധി അംഗീകരിക്കുന്നവര്‍ കൈ ഉയര്‍ത്താന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 51 പേര് പിന്തുണ നല്‍കി. പ്രതിഷേധവുമായി യുഡിഎഫ് എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയര്‍ അജണ്ടകള്‍ അവതരിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആറുമാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ് അറിയിക്കുകയായിരുന്നു.
തുടർന്ന് മന്ത്രി കെ എം ഷാജി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു തുടർന്നാണ് നടപടിയെടുത്തത്.



