Tue, 28 July 2026
Kerala

‘വയനാട് തുരങ്കം പണി താത്കാലികമായി നിർത്തിവച്ചു; കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും’; വിഡി സതീശൻ

Newtalks Desk

തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തിൽ, വയനാട് ഇരട്ടത്തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതിനുമാണ് നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.

​തുരങ്കപാതയ്ക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര സർക്കാരും മുന്നോട്ടുവെച്ച കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അടിയന്തര പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിർമ്മാണ വേളയിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കെഡാവര്‍ നായ്ക്കളും രംഗത്തുണ്ട്. ചികിത്സയില്‍ കഴിയുന്ന ഏഴു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം അടക്കം നേരിട്ട് വിലയിരുത്താനായി മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് കള്ളാടിയിലെത്തും.

ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാന്‍, ബിഹാര്‍ സ്വദേശിയായ വികാസ് കുമാര്‍, ഝാര്‍ഖണ്ഡ് സ്വദേശിയായ അന്മോള്‍ എന്നിവരാണ് മരിച്ചത്. വിക്രം, രാഹുല്‍, മുഹമ്മദ് ഇമ്രാന്‍, രാകേഷ്, അസറുദ്ദീന്‍ അന്‍സാരി എന്നിവരെയാണ് കാണാതായത്.

മണ്ണിടിച്ചില്‍ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇവിടെ പൂര്‍ണതോതിലുള്ള തിരച്ചില്‍ ഇന്നുണ്ടാകുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തും, അതിനായി 4 സോണുകള്‍ ആക്കി തിരിക്കും. സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ചലനങ്ങളുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്താന്‍ ഇത് സഹായിക്കും. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി സിദ്ദിഖ് പറഞ്ഞു. മന്ത്രിമാരായ എപി അനില്‍കുമാറും സിദ്ദിഖും ദുരന്തസ്ഥലത്ത് തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *