Tue, 28 July 2026
Sports

ഷൂട്ടൗട്ടിൽ കൊളംബിയയെ വിറപ്പിച്ചു; 72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വിസ് പട ക്വാർട്ടറിലേക്ക്!

Newtalks Desk

വാന്‍കൂവറില്‍ ചരിത്രം കുറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. കാനഡയിലെ വാന്‍കൂവര്‍ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് സ്വിസ് പട പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും 52,000-ത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 1954ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മെഗാ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

​ആക്രമണ ശൈലിയിലുള്ള കൊളംബിയയും പ്രതിരോധത്തിലൂന്നിയ സ്വിസ് പടയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വാന്‍കൂവര്‍ സാക്ഷ്യം വഹിച്ചത്. കളിയിലുടനീളം പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നേരിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നാം പകുതിയില്‍ കൊളംബിയയുടെ ഗുസ്താവോ പ്യൂർട്ടയുടെ ലോങ് റേഞ്ചര്‍ സ്വിസ് ഗോളി ഗ്രെഗർ കോബൽ തടുത്തിട്ടു. എക്‌സ്ട്രാ ടൈമില്‍ കൊളംബിയയുടെ ജോൺ ലുകൂമിയുടെ ഹെഡ്ഡർ ബാറിലിടിച്ച് മടങ്ങിയത് സ്വിസ് നിരയ്ക്ക് രക്ഷയായപ്പോള്‍, സ്വിസ് താരം സെകി അംദൗനിയുടെ ഒരു ശ്രമം കൊളംബിയന്‍ ഗോളി കാമിലോ വർഗാസും മികച്ച രീതിയില്‍ രക്ഷപ്പെടുത്തി.

ഒടുവില്‍ നാടകീയമായ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരത്തിന്റെ വിധി തീരുമാനിക്കപ്പെട്ടത്. ഇരു ടീമുകളും ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചെങ്കിലും, കൊളംബിയയുടെ ഡാവിൻസൺ സാഞ്ചസിന്റെ കിക്ക് പുറത്തുപോയത് സ്വിസിന് മേധാവിത്വം നല്‍കി. തുടര്‍ന്ന് സ്വിസ് താരം മാനുവൽ അകാഞ്ചിയുടെ കിക്ക് പാഴായതോടെ കൊളംബിയക്ക് പ്രതീക്ഷ കൈവന്നെങ്കിലും, കുച്ചോ ഹെർണാണ്ടസിന്റെ കിക്ക് സ്വിസ് ഗോളി ഗ്രെഗർ കോബൽ തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തി. ഒടുവില്‍ നിർണായകമായ അവസാന കിക്ക് എടുത്ത റൂബൻ വർഗാസ് പിഴവില്ലാതെ പന്ത് വലയിലെത്തിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ആവേശവിജയം സ്വന്തമാക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍.


Leave a Reply

Your email address will not be published. Required fields are marked *