മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു, ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്ന വ്യക്തിയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം നടന്നത്. ആശുപത്രിയുടെ അനാസ്ഥയെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പരിക്ക് പറ്റിയ ശേഷം ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്കുപറ്റിയ ശേഷം അതേ ബെഡിൽ തന്നെ കിടത്തിയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും മകൾ ശ്യാമള ദേവി പറഞ്ഞു.
ചികിത്സക്കായി എത്തിയ സുകുമാരപിള്ളയ്ക്ക് ഇരുവശവും സേഫ്റ്റി റൈലിംഗ് ഇല്ലാത്ത ബെഡാണ് നൽകിയതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുവോണ ദിവസമാണ് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും.
അതേ സമയം അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. സേഫ്റ്റി റൈലിംഗ് ഉള്ള ബെഡ് ഒഴിവ് ഉണ്ടായിരുന്നില്ല. ബൈസ്റ്റാൻഡർ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് രോഗി കട്ടിലിൽ നിന്നും വീണത്. പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെട്ടത് ഡോക്ടർ ആണ്. ബന്ധുക്കൾ പോസ്റ്റ് മോർട്ടം വേണ്ടെന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് ബന്ധുക്കളെ അറിയിച്ചു.



