Sat, 12 September 2026
India

പെല്ലറ്റ് ആക്രമണ പരാതിയിൽ കേസെടുത്തില്ല; പരിക്കേറ്റ വിദ്യാർത്ഥിയെ കൂട്ടി സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി രാഹുൽ ഗാന്ധി, ഒടുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Newtalks Desk

ന്യൂഡൽഹി: കഴിഞ്ഞ മാസം ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പോലീസിന്റെ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുത്തിയിരിപ്പ് സമരം നടത്തി. മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ സംഭവത്തിൽ ഡൽഹി പോലീസ് കേസെടുക്കാൻ തയ്യാറാവുകയായിരുന്നു.

​ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെ ക്രൂരമായ പോലീസ് നടപടിയെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സാഹിൽ ലോചാബ് എന്ന 19 വയസ്സുകാരനായ വിദ്യാർത്ഥിയുമായാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണറുടെ (ഡിസിപി) ഓഫീസിലെത്തിയത്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ് എഫ്‌ഐആർ ഇടാത്തതെന്ന് ചൂണ്ടിക്കാട്ടി പോലീസ് അപേക്ഷ നിരസിക്കുകയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. ഇതിൽ പ്രകോപിതനായ രാഹുൽ ഗാന്ധി, പോലീസ് സ്റ്റേഷന് പുറത്ത് വിദ്യാർത്ഥിക്കൊപ്പം കുത്തിയിരിപ്പ് സമരം ആരംഭിച്ചു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ്സ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും സ്ഥലത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

​വിദ്യാർത്ഥിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത പെല്ലറ്റുകൾ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച രാഹുൽ ഗാന്ധി, ഉന്നത തലത്തിലുള്ള നിർദ്ദേശപ്രകാരമാണ് പോലീസ് ഈ അനീതി കാണിക്കുന്നതെന്ന് തുറന്നടിച്ചു. സാഹിലിന്റെ ശരീരത്തിൽ ഇന്നും ഇരുനൂറോളം പെല്ലറ്റുകൾ തറച്ചിരിപ്പുണ്ടെന്നും, അതിൽ മൂന്നെണ്ണം കണ്ണിലും ചിലത് ഹൃദയത്തിന് തൊട്ടടുത്തുമുള്ളതിനാൽ ശസ്ത്രക്രിയയിലൂടെ പോലും നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കണ്ണിലെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട ഭീഷണിയിലായ വിദ്യാർത്ഥിക്ക് നീതി നിഷേധിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

​തങ്ങൾ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസ് അവകാശപ്പെടുന്നത്. എന്നാൽ പോലീസല്ലെങ്കിൽ പിന്നെ ആരാണ് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തതെന്ന് രാഹുൽ ഗാന്ധി ചോദ്യമുയർത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസിന്റെ ഈ ക്രൂരതയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​പ്രതിപക്ഷ നേതാവിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ ഡൽഹി പോലീസ് സാഹിൽ ലോചാബിന്റെ പരാതിയിൽ ഔദ്യോഗികമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായി. കേസ് തുടർ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വിഷയം വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിൽ, സുപ്രീം കോടതിയും പോലീസ് അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *