Sun, 13 September 2026
Kerala

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും; ജനകീയ സമരം താത്കാലികമായി നിർത്തിവെച്ചു

Newtalks Desk

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെയുള്ള ജനകീയ സമരം താത്കാലികമായി നിർത്തിവെച്ചു. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോടതി വിധി വരുന്നതുവരെ യാതൊരു കാരണവശാലും ഫാക്ടറി തുറന്നു പ്രവർത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് ജനകീയ സമിതി സമരം താൽക്കാലികമായി നിർത്തിയത്.

ജനപ്രതിനിധികളായ എംഎൽഎമാരും താമരശേരി ഡിവൈഎസ്പിയും ഫാക്ടറി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഈ സുപ്രധാന ധാരണയായത്. അന്തിമ വിധി വരുന്നത് വരെ ഫാക്ടറിക്കകത്തേക്കും പുറത്തേക്കും സാധനങ്ങളുമായി വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ജില്ലാ കലക്ടറുടെ പ്രതിനിധിയും ഫാക്ടറി സന്ദർശിച്ച് പരിശോധന നടത്തും.

കമ്പനി അധികൃതർ സ്ഥലം മാറ്റുന്നതിനായി സന്നദ്ധത അറിയിച്ചതായി പി.കെ. ഫിറോസ് എംഎൽഎ

താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ സഹായം നൽകും. കമ്പനി അധികൃതർ സ്ഥലം മാറ്റുന്നതിനായി സന്നദ്ധത അറിയിച്ചതായി പി.കെ. ഫിറോസ് എംഎൽഎ വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരെ കമ്പനി പ്രവർത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റോപ്പ് മെമ്മോയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്‌റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *