രക്ഷാപ്രവർത്തന മർദനക്കേസ്; എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ മർദനക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഡി.ജി.പി കൈമാറിയ അന്വേഷണ റിപ്പോർട്ടും തുടർന്നുള്ള നിയമോപദേശവും പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് അടിയന്തര നടപടിയിലേക്ക് കടന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി തലത്തിൽ ഇടപെടലുണ്ടായെന്ന് എസ്.ഐ.ടി കണ്ടെത്തുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എ.ഡി.ജി.പി നിഷേധിക്കുകയും ഡി.ജി.പിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നെങ്കിലും, ഉയർന്ന ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നടപടി.
ഈ മാസം അവസാനം ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത നിലനിൽക്കെയാണ് എ.ഡി.ജി.പിക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. സസ്പെൻഷൻ നിലവിൽ വന്നതോടെ ഇദ്ദേഹത്തിന്റെ പ്രൊമോഷൻ നടപടികളും തടസ്സപ്പെടും.



