വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ വണ്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ റഷീദ് കത്തിയെടുത്ത് ഫസീലയെ ക്രൂരമായി കുത്തുകയായിരുന്നു. ശരീരത്തില്‍ സാരമായി പരുക്കേറ്റ ഫസീലയെ ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും സംഭവ സമയത്തും ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കസ്റ്റഡിയിലുള്ള റഷീദിനെ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണ്ണംഒളിപ്പിച്ചു കടത്താൻ ശ്രമം; റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി.
മലപ്പുറം പൊന്നാനി സ്വദേശിയാണ് ഇത്യമായി ബന്ധപ്പെട്ട് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരില്‍ എത്തിയത്.
യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ച രീതിയിൽ സ്വർണമിശ്രിതം കണ്ടെത്തിയത്.



