റീലിന് വേണ്ടി ട്രെയിനിന് നേരെ കല്ലേറ്; വീഡിയോ വൈറലായതോടെ മാപ്പപേക്ഷിച്ച് യുവാവ്, ആർപിഎഫ് കേസെടുത്തു
നവി മുംബൈ: സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനായി ഓടുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും യാത്രക്കാർക്ക് നേരെ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് ഒടുവിൽ കൈകൂപ്പി മാപ്പപേക്ഷിച്ച് രംഗത്ത്. നവി മുംബൈയിലെ ദിഘ പ്രദേശത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചതോടെയാണ് ഇയാൾ പരസ്യമായി ക്ഷമാപണം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച വീഡിയോയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ്, പാഞ്ഞുപോകുന്ന മുംബൈ ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയാൻ ശ്രമിക്കുന്നതും ട്രെയിനിലുള്ള യാത്രക്കാരെ നോക്കി അശ്ലീലവും അധിക്ഷേപകരവുമായ ആംഗ്യങ്ങൾ കാണിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടര്ന്ന് ഈ വീഡിയോ റെയിൽവേ അധികൃതരുടെയും നവി മുംബൈ റെയിൽവേ പോലീസിന്റെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന രീതിയിൽ പെരുമാറിയതിനും അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും റെയിൽവേ ചട്ടങ്ങൾ പ്രകാരം സാൻപാഡ ആർപിഎഫ് ഇയാൾക്കെതിരെ കേസെടുത്തു. അന്വേഷണത്തിനൊടുവിൽ യുവാവിനെ പോലീസ് തിരിച്ചറിയുകയും ചോദ്യം ചെയ്യാനായി ഹാജരാകാൻ നിർദ്ദേശിക്കുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൈകൂപ്പി മാപ്പപേക്ഷിക്കുന്ന പുതിയ വീഡിയോ യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. താൻ യഥാർത്ഥത്തിൽ ട്രെയിനിലേക്ക് കല്ലെറിഞ്ഞിട്ടില്ലെന്നും, ഇൻസ്റ്റാഗ്രാം റീലിന് വേണ്ടിയുള്ള ഒരു അഭിനയം മാത്രമായിരുന്നു ഇതെന്നുമാണ് ഇയാളുടെ വാദം. “കല്ല് ട്രെയിനിലേക്കല്ല, വശങ്ങളിലേക്കാണ് എറിഞ്ഞത്. ട്രെയിനിലേക്ക് എറിയുന്നത് പോലെ അഭിനയിക്കുക മാത്രമാണ് ചെയ്തത്. റീൽ നിർമ്മിക്കാനുള്ള ആവേശത്തിൽ പറ്റിയ അബദ്ധമാണിത്. ദയവായി എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ല” എന്ന് വീഡിയോയിൽ ഇയാൾ കൈകൂപ്പി പറയുന്നു.
എന്നാൽ, റീലിന് വേണ്ടിയുള്ള സ്റ്റന്റുകളാണെങ്കിൽ പോലും ട്രെയിനുകൾക്ക് നേരെയോ റെയിൽവേ പാളങ്ങളിൽ വെച്ചോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്കും യാത്രക്കാരുടെ സുരക്ഷാ ഭീഷണിക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ വൈറലാകാൻ നിയമവിരുദ്ധവും അപകടകരവുമായ സ്റ്റന്റുകൾ കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിയമനടപടികൾ തുടരുമെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.


