Tue, 28 July 2026
India

‘സമരം ചെയ്യുന്ന വിദ്യാർഥികൾ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവി’: കേന്ദ്ര സർക്കാരിന്റെ പരസ്യ മാപ്പപേക്ഷി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

Newtalks Desk

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര പരീക്ഷാ ബോർഡുകളിലെ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ പോലീസ് നടത്തിയ ക്രൂരമായ ബലപ്രയോഗത്തിലും ലാത്തിച്ചാർജിലും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്യുന്ന വിദ്യാർഥികൾ ഭീകരവാദികളോ രാജ്യദ്രോഹികളോ അല്ലെന്നും, അവരാണ് ഈ രാജ്യത്തിന്റെ ഭാവിയെന്നും വ്യക്തമാക്കിയ അദ്ദേഹം, യുവാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. തടങ്കലിൽ നിന്ന് മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നീറ്റ് അടക്കമുള്ള വിവിധ പരീക്ഷകളിലെ തട്ടിപ്പുകളിൽ പ്രതിഷേധിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെയും യുവജനങ്ങളെയും ക്രൂരമായി മർദിക്കുകയും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുകയും ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം അവകാശങ്ങൾക്കും ന്യായമായ ആവശ്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന യുവതലമുറയെ ക്രിമിനലുകളെപ്പോലെയും തീവ്രവാദികളെപ്പോലെയും കൈകാര്യം ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ ഭയത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​കോക്ക്റോച്ച് ജനതാ പാർട്ടി ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധ സമരം നടത്തിയതിനെ തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ താത്കാലികമായി സജ്ജമാക്കിയ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ രാഹുൽ ഗാന്ധിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും നടപടിക്രമങ്ങൾക്കും ശേഷമാണ് പോലീസ് മോചിപ്പിച്ചത്. തടങ്കലിൽ നിന്ന് പുറത്തുവരുമ്പോൾ അദ്ദേഹത്തിന്റെ ഒരു കാലിലെ ഷൂ നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ, പ്രതിപക്ഷ നേതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വി. വിജയ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ രംഗത്തെത്തി. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സ്പീക്കറുടെ മുൻകൂറ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്ന് വിജയ് ആരോപിച്ചു. പരീക്ഷാ സംവിധാനം പൂർണ്ണമായി തകർന്നതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവെക്കണമെന്നും, വിദ്യാർഥികളുടെ ഭാവി വച്ചുകളിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ഓരോ വിദ്യാർഥിക്കൊപ്പവും കോൺഗ്രസും മുഴുവൻ പ്രതിപക്ഷവും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *